Skip to content

സത്യവേദപുസ്തകം

  • by

Search Bible | Read in Hindi | Read in English

A- A+

ആവർത്തനം | അദ്ധ്യായം 11

1 ആകയാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.

2 നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്റെ മഹത്വം, അവന്റെ ബലമുള്ള കൈ, അവന്റെ നീട്ടിയ ഭുജം,

3 അവൻ മിസ്രയീമിന്റെ മദ്ധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ,

4 അവൻ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെ മേൽ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതു പോലെ അവരെ നശിപ്പിച്ചതു,

5 നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവെച്ചു അവൻ നിങ്ങളോടു ചെയ്തതു,

6 അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തതു, ഭൂമി വാ പിളർന്നു അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലായിസ്രായേല്യരുടെയും മദ്ധ്യേ അവർക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞതു എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നതു എന്നു നിങ്ങൾ ഇന്നു അറിഞ്ഞുകൊൾവിൻ.

7 യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.

8 ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും

9 യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ദീർഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിൻ.

10 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശംപോലെയല്ല; അവിടെ നീ വിത്തു വിതെച്ചിട്ടു പച്ചക്കറിത്തോട്ടംപോലെ നിന്റെ കാലുകൊണ്ടു നനെക്കേണ്ടിവന്നു.

11 നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും

12 നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.

13 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ

14 ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും.

15 ഞാൻ നിന്റെ നിലത്തു നിന്റെ നാൽക്കാലികൾക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.

16 നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യ ദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

17 അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.

18 ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.

19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.

20 യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു

21 അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.

22 ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവനോടു ചേർന്നിരിക്കയും ചെയ്താൽ

23 യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.

24 നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്കു ആകും; നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും ഫ്രാത്ത് നദിമുതൽ പടിഞ്ഞാറെ കടൽവരെയും ആകും.

25 ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നിൽക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.

26 ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.

27 ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും

28 നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.

29 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേൽവെച്ചു അനുഗ്രഹവും ഏബാൽമലമേൽവെച്ചു ശാപവും പ്രസ്താവിക്കേണം.

30 അവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്തു യോർദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.

31 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നിങ്ങൾ യോർദ്ദാൻ കടന്നുചെന്നു അതിനെ അടക്കി അവിടെ പാർക്കും.

32 ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചുനടക്കേണം.

കഴിഞ്ഞ അദ്ധ്യായം | അടുത്ത അദ്ധ്യായം

Bible databases provided by wordproject.org.

Add to favourites (1)
Please login to bookmark Close
Rate this
Print this song
Add to favourites (1)
Please login to bookmark Close
Follow our Facebook page to get site updates on the go.
Suggest a song to add to this site

Search for Songs

Please try alternate spellings while searching for non-English songs.

Views: Today 1 | Total 1,999

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.